2018, ജൂൺ 5, ചൊവ്വാഴ്ച

കവി അല്ല ഞാൻ വെറുമൊരു കാമുകി മാത്രം 
വാക്കുകൾ ആണ് എന്റെ കാമുകൻ 
എന്റെ ആത്മാവിന്റെ ചുടു  നിശ്വാസങ്ങളാണ്
ഞാൻ അവനു നൽകിയ പ്രേമസമ്മാനം 

ചിലപ്പോൾ മാത്രം കവിഞ്ഞൊഴുകുന്ന
ഒരു നീരുറവയാണ് എന്റെ മനസ്സ്
 ചിലപ്പോൾ എത്ര കുടിച്ചാലും മതിവരാത്ത
വരണ്ടുണങ്ങിയ മരുവും
ചിലപ്പോൾ പനയോലകളിൽ
ആർത്തുലയുന്ന കാറ്റും 

ഋതുവിന്റെ വ്യതിയാനങ്ങൾ പോലെ മാറുന്ന
മനസ്സിന്നൊട് ഒത്തുപോകാൻ ആകില്ലത്രെ അവന് 
കമ്മിറ്റ്മെന്റ് ഫോബിക് എന്ന് എന്നെ വിളിച്ചു
അവൻ പോയിതാത്കാലികമായോ എന്ന് പറയാതെ

ഇന്ന് പെയ്യുന്ന മഴക്കാറുകളിൽ ഒളിച്ചിരുന്നു
പെയ്തിറങ്ങുമോ അവൻ വീണ്ടും?
ഞാൻ കാത്തിരിക്കുകയാണ് ..

2014, ജനുവരി 25, ശനിയാഴ്‌ച

ബലൂണ്‍

ചുരുണ്ടു ചുരുങ്ങിയ ജീവനറ്റ നിന്നെ
എന്റെ പ്രാണവായു കൊണ്ട് ഞാൻ ഊതി വീർപിച്ചു
നിനക്കു തരാൻ എന്റെ പക്കൽ
ഇനിയും ഒത്തിരി ബാക്കി നിൽക്കെ
എന്റെ ജീവശ്വാസം ഒരിത്തിരി കൂടി
ഉൾകൊള്ളാൻ വയ്യാതെ നീ പൊട്ടിതെറിച്ചു
ഞാൻ കണ്ടു, നിനക്കൊപ്പം ചിതറി തെറിച്ച
എന്റെ ആത്മാവിന്റെ കഷ്ണങ്ങൾ
എന്നിട്ട് അത് അന്തരീക്ഷത്തിൽ അലിഞ്ഞു ഇല്ലാതായി
ബാക്കിയുള്ള എന്റെ ആത്മാവ് വികലവും. 

2013, ഡിസംബർ 29, ഞായറാഴ്‌ച

ഉണ്ണീശോ പുല്ല്

പണ്ടൊക്കെ ക്രിസ്മസ് ദിവസങ്ങളിൽ കുന്നും പറമ്പും കേറിയിറങ്ങി തേടി നടക്കുമായിരുന്നു...പുൽകൂട് മേയാൻ  കുറച്ചു ഉണ്ണീശോ പുല്ലിനു വേണ്ടി. വരാനിരിക്കുന്ന ക്രിസ്മസ്കളിലെ ജീവിതഗതിയുടെ മുന്നറിയിപ്പെന്ന വിധം അന്നേ വർഷങ്ങൾ കടക്കുംതോറും ഉണ്ണീശോ പുല്ല് ദുർലഭം ആകുന്നുണ്ടായിരുന്നു. മുൻവർഷങ്ങളിൽ ഉണ്ണീശോ പുല്ല് വളർന്നിരുന്ന റബ്ബർ കാടുകളിൽ ശിശിരത്താൽ ഉണങ്ങിയ കളകളും, പറമ്പുകളിൽ കമ്മ്യൂണിസ്റ്റ്‌ പച്ചയും തൊട്ടാവാടിയും മാത്രം...  ജീവിതം നഗരങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞു പിന്നീട് കണ്ടിട്ടുള്ളത് വയ്ക്കോൽ മേഞ്ഞ റെഡിമയിട് പുൽകൂടുകൾ.
പക്ഷെ ഇത്തവണ ക്രിസ്മസ് ഇന് ഞാൻ കണ്ടു - ഉണ്ണീശോ പുല്ല് കൊണ്ട് മേഞ്ഞ പുൽകൂടുകൾ.. ഓർമകളിലെ  ക്രിസ്മസ് സങ്കൽപ്പങ്ങൾ പൂർണമായും കാലഹരനപെട്ടിട്ടില്ല എന്ന് തിരിച്ചറിയാൻ സാധിച്ചു, എൽസമ്മ ആന്റി യുടെയും ചേന്നാട് വീട്ടിലെയും പുൽകൂടുകൾ കണ്ടപ്പോൾ ..ഒപ്പം മറ്റൊന്ന് കൂടി തിരിച്ചു കിട്ടി ഈ ക്രിസ്മസ് ദിവസങ്ങളിൽ. പ്രത്യാശ.